
കൊടകര: ചൊക്കന കാരിക്കടവ് പ്രദേശങ്ങളിലെ കാട്ടാന ശല്യം ഒഴിയുന്നില്ല. ഇരുപതോളം കാട്ടാനകളാണ് മേഖലയില്‍ രാപകല്‍ ഭേദമില്ലാതെ വിഹരിക്കുന്നത്. ചൊക്കനയില്‍നിന്ന് കാരിക്കടവ് ആദിവാസി കോളനിയിലേക്കുള്ള റോഡിലും സമീപത്തെ റബര്‍ തോട്ടത്തിലുമായാണ് തമ്പടിച്ചിരിക്കുന്നത്.
കുട്ടിയാനയെയും കൊണ്ടാണ് കാട്ടാനക്കൂട്ടം മേഖലയില്‍ വിഹരിക്കുന്നത്. ഹാരിസണ്‍ റബര്‍ എസ്റ്റേറ്റില്‍ ജോലി ചെയ്യുന്ന തൊഴിലാളികളും കാരിക്കടവ് കോളനിയിലെ ആദിവാസികളും ഭയന്നാണ് റോഡിലൂടെ സഞ്ചരിക്കുന്നത്. കുട്ടിയാനകളുള്ളതിനാല്‍ ആളുകളെ കാണുമ്പോള്‍ ആനകള്‍ പാഞ്ഞടുക്കുന്നതായി തോട്ടം തൊഴിലാളികള്‍ പറയുന്നു.
കാരിക്കടവ് റോഡില്‍ പഴയ ട്രാംവേക്കു സമീപമാണ് പതിവായി ആനകളെ കാണുന്നത്. കാട്ടാനകളെ പ്രതിരോധിക്കാൻ വനാതിര്‍ത്തിയില്‍ അധികൃതര്‍ സൗരോർജവേലി സ്ഥാപിച്ചതിനാല്‍ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനകള്‍ക്ക് കാടുകയറാനാവാത്തതാണ് കാരക്കടവില്‍ തമ്പടിക്കാന്‍ കാരണം. സൗരോർജവേലി കെട്ടുന്നതിനുമുമ്പ് ജനവാസ മേഖലയില്‍ വിഹരിക്കുന്ന ആനക്കൂട്ടങ്ങളെ കാട്ടിലേക്ക് തുരത്താതിരുന്നത് വിനയായി.