
തൃശൂർ: കൊക്കാലയിലെ കൊറിയർ സ്ഥാപനത്തിലെത്തിയ പാർസലിൽനിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. നെടുപുഴ തെക്കുമുറി ദേശത്ത് വാകയിൽ വീട്ടിൽ വിഷ്ണുവിനെയാണ് (32) ഈസ്റ്റ് പൊലീസ് പിടികൂടിയത്.
കൊറിയർ സ്ഥാപനത്തിലെത്തിയ രണ്ടു പാർസലുകളിലുള്ളത് കഞ്ചാവാണെന്ന് സംശയം തോന്നി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പാർസൽ പരിശോധിച്ചപ്പോൾ 4.168 കിലോ കഞ്ചാവാണ് കണ്ടെത്തിയത്.
ഒക്ടോബർ 18നായിരുന്നു സംഭവം. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതി ജിം, ഫിറ്റ്നസ് സ്ഥാപനങ്ങൾ നടത്തിവരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. നെടുപുഴ പള്ളി പരിസരത്തുനിന്നാണ് ഇയാളെ പിടികൂടിയത്.
പ്രതിക്ക് തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷൻ, അന്തിക്കാട് സ്റ്റേഷൻ, തൃശൂർ എക്സൈസ് റേഞ്ച് ഓഫിസ് എന്നിവിടങ്ങളിൽ ഓരോ കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
തൃശൂർ ടൗൺ അസി. കമീഷണർ സലീഷ് എൻ. ശങ്കരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ എം.ജെ. ജിജോ, സബ് ഇൻസ്പെക്ടർ ഹരീന്ദ്രൻ, അസി. സബ് ഇൻസ്പെക്ടർ പ്രതീഷ് കുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ സിജു, ജിബൻ രാജു, കെ.വി. ബിനു, ശ്രീജിത്ത്, സുനീപ്, സൂരജ്, അജ്മൽ എന്നിവരാണുണ്ടായിരുന്നത്.

