
വാടാനപ്പള്ളി: പഞ്ചായത്തിലെ ഏഴാം വാർഡിലെ ഏഴാംകല്ലിൽ ഒഴിഞ്ഞ പറമ്പിൽ വൻതോതിൽ പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നത് പഞ്ചായത്ത് കണ്ടെത്തി. പ്രദേശവാസികളുടെ പരാതി പ്രകാരം പരിശോധനക്ക് എത്തിയപ്പോഴാണ് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം ഇറക്കുന്നതും കത്തിക്കുന്നതും ആരോഗ്യ പ്രവർത്തകർ അടക്കമുള്ള ഉദ്യോഗസ്ഥർ കൈയോടെ പിടികൂടിയത്.
ചാവക്കാട്ട് പ്രവർത്തിക്കുന്ന സൂപ്പർ മാർക്കറ്റിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥലം. സൂപ്പർ മാർക്കറ്റിലെ മാലിന്യം വലിയ വാഹനങ്ങളിൽ കൊണ്ടുവന്ന് പറമ്പിൽ തള്ളുന്നത് പതിവായിരുന്നു. പ്ലാസ്റ്റിക് കൂട്ടിയിട്ട് കത്തിക്കുന്നത് സമീപവാസികൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. ഇതേ തുടർന്നാണ് പരിശോധന നടത്തിയത്. കുറ്റക്കാരിൽനിന്ന് 25,000 രൂപ പിഴ ഈടാക്കിയതായി അധികൃതർ പറഞ്ഞു. കാടുപിടിച്ച് കിടക്കുന്നതുമൂലം പ്രദേശത്ത് സാമൂഹികവിരുദ്ധരുടെ ശല്യവും രൂക്ഷമാണ്. സൂപ്പർമാർക്കറ്റ് അധികൃതർ പഞ്ചായത്ത് ഓഫിസിലെത്തി പ്രശ്നപരിഹാരത്തിന് ചർച്ച നടത്തി. തള്ളിയ മാലിന്യം ഇവർ തിരിച്ചുകൊണ്ടുപോയി.

