

കൊടുങ്ങല്ലൂർ: തീരമേഖലയിൽ കാട്ടുപന്നിയുടെ ശല്യം രൂക്ഷമാകുന്നു. ശ്രീനാരായണപുരം പഞ്ചായത്ത് മുള്ളൻബസാർ ഭാഗത്ത് കഴിഞ്ഞ ദിവസങ്ങളിൽ രാത്രി എത്തിയ പന്നികൾ വിളകളും പച്ചക്കറികളും നശിപ്പിച്ചു. പച്ചക്കറി തൈകൾ, കൊള്ളി, വാഴ, തെങ്ങിൻ തൈ തുടങ്ങിയവയാണ് നശിപ്പിച്ചത്. കണ്ണെഴുത്ത് ആസാദ്, കൊച്ചു കദീജ ടീച്ചർ, നൗഷാദ് തുടങ്ങിയവരുടെ വളപ്പുകളിലാണ് നാശമുണ്ടാക്കിയത്. നാളുകളായി പന്നി ശല്യം ഏറിവരികയാണെന്ന് പ്രദേശവാസികൾ പറയുന്നു. പുരയിട കൃഷികളും മറ്റും കാര്യമായി നശിപ്പിച്ചിട്ടുണ്ട്.
2018ലെ പ്രളയത്തിന് ശേഷമാണ് തീരമേഖലയിൽ കാട്ടുപന്നികളെ കണ്ടുതുടങ്ങിയത്. എസ്.എൻ. പുരത്തിന്റെ പടിഞ്ഞാറൻ ഭാഗത്താണ് ആദ്യം പന്നിയുടെ അതിക്രമം ഉണ്ടായത്. പിന്നീട് തൊട്ടടുത്ത എടവിലങ്ങ്, മതിലകം, എറിയാട്, കോട്ടപ്പുറം തുടങ്ങിയ സ്ഥലങ്ങളിലും പന്നികളുടെ വിളയാട്ടം വ്യാപിച്ചു. അധികാരികളുടെ ഭാഗത്ത് നിന്ന് ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല.

