

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ വിവിധ ജിംനേഷ്യം കേന്ദ്രങ്ങളില്‍ ഡ്രഗ്സ് കണ്ട്രോള് വിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ജിംനേഷ്യങ്ങളിൽ ശരീരഭാരം കൂട്ടാൻ സ്റ്റിറോയ്ഡ് മരുന്നുകള്‍ ഉപയോഗിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു ‘ഓപറേഷന് ശരീര സൗന്ദര്യ’ എന്ന പേരിലെ പരിശോധന.
ശരീര സൗന്ദര്യ മത്സരങ്ങളില്‍ പങ്കെടുക്കുന്നവർക്ക് വില്ക്കാൻ അനധികൃതമായി സൂക്ഷിച്ച അനബോളിക് സ്റ്റിറോയിഡ് ഇഞ്ചക്ഷനുകളും ഗുളികകളും തൃശൂരിലെ പീറ്റേഴ്സ് ജിം ഉടമയും ട്രെയിനറുമായ പെരുവാൻകുളങ്ങര കാവുങ്ങല്‍ വീട്ടില്‍ വിജില്‍ പീറ്ററിന്റെ വീട്ടിൽനിന്ന് കണ്ടെത്തി.
ഡ്രഗ്സ് ഇന്‍സ്പെക്ടര്‍ (ഇന്റലിജന്‍സ് ബ്രാഞ്ച്) ഗ്ലാഡിസ് പി. കാച്ചപ്പിള്ളി നിയമനടപടി സ്വീകരിച്ചു. പരിശോധനയില്‍ കണ്ടെത്തിയ മരുന്നുകള്‍ വിപണിയില്‍ 1.20 ലക്ഷം രൂപക്ക് മുകളില്‍ വില മതിക്കുന്നതാണ്. പിടിച്ചെടുത്ത എല്ലാ മരുന്നുകളും രേഖകളും ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി-3ല്‍ ഹാജരാക്കി.
സീനിയര്‍ ഡ്രഗ്സ് ഇന്‍സ്പെക്ടര്‍ വി.എ. വനജ, ഡ്രഗ്സ് ഇന്‍സ്പെക്ടര്‍മാരായ വി.എസ്. ധന്യ, റെനിത റോബര്‍ട്ട്, എ.വി. ജിഷ, ഒല്ലൂര്‍ പൊലീസ് എ.എസ്.ഐ വി.എ. കവിത, ജി.എസ് സി.പി.ഒ സി.ടി. റാഫി, സ്പെഷല്‍ ബ്രാഞ്ചിലെ വിജിത്ത് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

