
തൃശൂര്‍: പെരിന്തല്‍മണ്ണയില്‍ ജ്വല്ലറി ഉടമയെ ആക്രമിച്ച് രണ്ടരക്കോടി രൂപയുടെ സ്വര്‍ണം കവര്‍ന്ന കേസിൽ നാലു പ്രതികൾ തൃശൂർ ഈസ്റ്റ് പൊലീസിന്റെ പിടിയിലായി. തൃശൂര്‍ വരന്തരപ്പള്ളി അരങ്ങൻമൂല കളിയങ്കാറ ദേശത്ത് മണി എന്ന സജിത് കുമാർ (30), കോക്കൂർ എളവള്ളി കോറ വീട്ടിൽ നിഖില്‍ (33), കണ്ണൂര്‍ പാട്യം പത്തയംകുന്ന് ശ്രീരാജ് വീട്ടിൽ നിജിൽ രാജ് (35), പാട്യം പത്തയംകുന്ന് ആശാരക്കണ്ടിയിൽ പ്രഭിൻ (29) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് സ്വർണം കണ്ടെത്താനായിട്ടില്ല.
അഞ്ചു പേര്‍കൂടി സംഘത്തിലുണ്ടെന്നാണ് സൂചന. പെരിന്തല്‍മണ്ണ പട്ടാമ്പി റോഡില്‍ അലങ്കാര്‍ തിയറ്ററിനു സമീപം വ്യാഴാഴ്ച രാത്രി ഒമ്പതോടെയായിരുന്നു സംഭവം. സ്കൂട്ടറില്‍ പോകുകയായിരുന്ന കെ.എം ജ്വല്ലറി ഉടമ കിനാതിയിൽ യൂസുഫിനെയും സഹോദരന് ഷാനവാസിനെയും ആക്രമിച്ചാണ് സ്വർണം കവര്‍ന്നത്. കാറിലെത്തിയ സംഘം ഇവരെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. കയറ്റത്തിലെ വളവില്‍ ഇവരുടെ വീടിനു മുന്നിലെ ഗേറ്റില്‍ സ്കൂട്ടര്‍ എത്തിയ ഉടനെയായിരുന്നു ആക്രമണം.
കാര്‍ ഇടിച്ചതോടെ സ്കൂട്ടര്‍ മറിഞ്ഞു. യൂസുഫിന്റെ മുഖത്ത് കുരുമുളക് സ്പ്രേ തളിക്കുകയും മുഖത്തിടിക്കുകയും ചെയ്തശേഷം സ്വര്‍ണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച് ചെര്‍പ്പുളശ്ശേരി ഭാഗത്തേക്കു വന്ന കാറില്‍ത്തന്നെ രക്ഷപ്പെടുകയായിരുന്നു. ജ്വല്ലറി മുതല്‍ സംഘം കാറില്‍ പിന്തുടരുന്നുണ്ടായിരുന്നെന്ന് വ്യക്തമാകുന്ന സി.സി ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ജ്വല്ലറി ഓടിട്ട കെട്ടിടത്തിലായതിനാല്‍ ആഭരണങ്ങൾ കടയില്‍ സൂക്ഷിക്കാതെ രാത്രി വീട്ടിലേക്ക് ബാഗിലാക്കി കൊണ്ടുപോകുകയാണ് പതിവ്.

