
ഇരിങ്ങാലക്കുട: വെട്ടുകേസ് പ്രതി 26 വർഷത്തിനു ശേഷം കാട്ടൂർ പോലീസിന്റെ പിടിയിലായി. 1998ൽ പൂമംഗലം വില്ലേജ് മണക്കോടൻ വീട്ടിൽ ബാലന്റെ മകൻ രാജേഷിനെ വെട്ടുകത്തി കൊണ്ട് മാരകമായി വെട്ടി പരിക്കേൽപിച്ച കേസിലെ പ്രതി എടക്കുളം കണിച്ചായി വീട്ടിൽ പിയൂസ് (58) ആണ് പിടിയിലായത്. സംഭവം നടന്നതിനു പിന്നാലെ ഒളിവിൽ പോയ പ്രതി ഇത്രയും കാലം വിവിധ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. ലഭിച്ച സൂചനകൾ പ്രകാരം പല മാർഗങ്ങളും അവലംബിച്ച് വിവിധ അന്വേഷണ മാർഗങ്ങൾ സ്വീകരിച്ചും വിവിധ സംസ്ഥാനങ്ങളിൽ സഞ്ചരിച്ചുമാണ് പോലീസ് അവസാനം മുംബൈയിൽ എത്തിയത്.
അവിടെ വഡേല ഈസ്റ്റ് എന്ന സ്ഥലത്ത് ഒളിവിൽ താമസിക്കുകയായിരുന്ന പീയൂസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കാട്ടൂർ സർക്കിൾ ഇൻസ്പെക്ടർ ഇ. ആർ. ബൈജുവിന്റെ നേതൃത്വത്തിൽ എ.എസ്.ഐ അസീസ്, സിവിൽ പൊലീസ് ഓഫീസർ ജിതേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

