
തൃശൂർ: വൻ ലാഭം വാഗ്ദാനംചെയ്ത് ഒന്നേകാൽ കോടി രൂപയുടെ തട്ടിപ്പ് നടത്തിയ സംഘത്തിലെ രണ്ടുപേർ ക്രൈംബ്രാഞ്ച് പിടിയിൽ. ഓഹരി വ്യാപാരത്തിലൂടെ വൻ തുക വാഗ്ദാനംചെയ്ത സംഘമാണ് അറസ്റ്റിലായത്. വിയ്യൂർ സ്വദേശിയുടെ 1,24,80,000 രൂപയാണ് ഇവർ വിദ്യാർഥിനിയുടെ അക്കൗണ്ട് ഉപയോഗിച്ച് തട്ടിയെടുത്തത്. മലപ്പുറം കൊട്ടൻചാൽ ഒളകര കാവുങ്ങൽ വീട്ടിൽ കെ. മുഹമ്മദ് ഫൈസൽ (26), മലപ്പുറം വേങ്ങര ചേറൂർ കരുമ്പൻ വീട്ടിൽ ഖാദർ ഷരീഫ് (37) എന്നിവരെയാണ് തൃശൂർ സിറ്റി പൊലീസ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റുചെയ്തത്.
കഴിഞ്ഞ ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. സി.ഐ.എൻ.വി എന്ന കമ്പനിയുടെ ഫ്രാഞ്ചൈസിയാണെന്നു പറഞ്ഞ് വിയ്യൂർ സ്വദേശിക്ക് ഫോൺ ചെയ്ത് ഓഹരിവ്യാപാരത്തെ കുറിച്ച് സംസാരിക്കുകയും ഓൺലൈൻ വഴി ക്ലാസ് എടുക്കുകയുംചെയ്ത് വിശ്വാസം നേടി. 500 ഇരട്ടി നേട്ടമുണ്ടാക്കാമെന്ന് ഉറപ്പുനൽകി വിവിധ ഘട്ടങ്ങളിലായി പരാതിക്കാരനിൽനിന്ന് 1,24,80,000 രൂപയാണ് തട്ടിയത്. തട്ടിപ്പ് തിരിച്ചറിഞ്ഞ വിയ്യൂർ സ്വദേശി പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതി മുഹമ്മദ് ഫൈസലിന്റെ സുഹൃത്തായ വിദ്യാർഥിനിയുടെ അക്കൗണ്ടിലേക്കാണ് പണം അയച്ചതെന്ന് കണ്ടെത്തിയിരുന്നു.

