
ചാലക്കുടി: അപകടങ്ങളും ട്രാഫിക് കുരുക്കും ദിനേന വർധിച്ചു വരുന്ന ട്രാംവേ ജങ്ഷനിൽ ഗതാഗതം നിയന്ത്രിക്കാൻ സ്ഥിരം പൊലീസിനെ ഏർപ്പെടുത്തണമെന്ന് ആവശ്യം. പോട്ട ഭാഗത്ത് നിന്നു നോർത്ത് ജങ്ഷനിലേക്ക് പോകുന്ന ചാലക്കുടി മെയിൻ റോഡിന് കുറുകെ ട്രാംവെ റോഡ് കടന്നു പോകുന്ന പഴയ അട്ടാത്തോട് ജങ്ഷനിൽ സദാസമയവും വാഹനങ്ങളുടെ തിരക്കാണ്. സമീപകാലത്ത് അടിപ്പാത പ്രവർത്തനക്ഷമമായതോടെ ഈ തിരക്ക് ഇരട്ടിയായി.
ചാലക്കുടി നോർത്ത് ജങ്ഷൻ സ്പർശിക്കാതെ ഇതു വഴി വാഹനങ്ങൾക്ക് റെയിൽവേ സ്റ്റേഷൻ റോഡിലേക്കും തിരിച്ചും വരാനുള്ള സൗകര്യം തിരക്ക് വർധിക്കാൻ മറ്റൊരു കാരണമാണ്. കൂടാതെ നോർത്ത് ബസ് സ്റ്റാൻഡ് പ്രവർത്തിക്കുന്നത് ഇതിന് സമീപമാണ്. ഇവിടെ ഗതാഗതം നിയന്ത്രിക്കാൻ ട്രാഫിക് സിഗ്നലോ ട്രാഫിക് ഉദ്യോഗസ്ഥരോ ഇല്ല.
ഈ ജങ്ഷനിൽ അടിക്കടി ഉണ്ടാകുന്ന വാഹന അപകടവും ഇരുചക്ര, കാൽനടയാത്രക്കാർക്ക് ഉണ്ടാകുന്ന അപകടവും ഒഴിവാക്കാൻ ഇവിടെ സ്ഥിരം ട്രാഫിക് ഐലൻഡ് സ്ഥാപിച്ച് പൊലീസ് സാന്നിധ്യം ഉറപ്പുവരുത്തണമെന്ന് ജില്ല റൂറൽ പോലീസ് സൂപ്രണ്ടിനോട് ചാലക്കുടി റസിഡന്റ്സ് അസോസിയേഷൻ കോഓഡിനേഷൻ ട്രസ്റ്റ് യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ പോൾ പാറയിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ഡി. ദിനേശ്, ലൂയിസ് മേലേപ്പുറം, സിമി അനൂപ്, ടി.ഡി. ഡേവിസ് തുടങ്ങിയവർ സംസാരിച്ചു.

