
ചെറുതുരുത്തി: നവരാത്രി ആഘോഷങ്ങൾക്ക് നിറം പകർന്ന് ബൊമ്മക്കൊലുകൾ. വീടുകളിലും ക്ഷേത്രങ്ങളിലുമാണ് ബൊമ്മക്കൊലുകൾ ചന്തം ചാർത്തുന്നത്. ചെറുതുരുത്തി പാങ്ങാവ് ശിവക്ഷേത്ര ഭാരവാഹികൾ ഈ വർഷവും ബൊമ്മക്കൊലു ഒരുക്കിയിട്ടുണ്ട്.
തമിഴ് ബ്രാഹ്മണർ തലമുറ കൈമാറി കൊണ്ടാടിവരുന്ന ആചാരമിപ്പോൾ നവരാത്രികാലങ്ങളിൽ ഗ്രാമങ്ങളിലും പതിവു കാഴ്ചയാണ്. അമാവാസി നാളിൽ തുടങ്ങി വിദ്യാരംഭം ദിവസം വരെയും കളിമണ്ണ്കൊണ്ടുണ്ടാക്കിയ നൂറിലധികം ദേവീദേവന്മാരുടെ രൂപങ്ങൾ.
പ്രത്യേകം സജ്ജീകരിച്ച സരസ്വതി മണ്ഡപത്തിലാണ് ബൊമ്മകൊലു ഒരുക്കിവെച്ചിരിക്കുന്നത്. നല്ലൊരു സംഖ്യ ചിലവഴിച്ചാണ് ക്ഷേത്രത്തിൽ ഇവ ഒരുക്കിയിരിക്കുന്നത്. രാവിലെയും വൈകുന്നേരവും പ്രത്യേക പൂജകൾ നടത്തുകയും ചെയ്യും. പൂജയിലൂടെ ലഭിക്കുന്ന ദേവീസാന്നിധ്യം ഐശ്വര്യ പ്രദമാണെന്നാണു വിശ്വാസം. സമീപത്തെ വിട്ടകങ്ങളിൽ ഉണ്ടാക്കിയ പ്രത്യേക വിഭവങ്ങൾ ബൊമ്മക്കൊലുവിന് മുന്നിൽ പൂജക്കായി എത്തിക്കും. ഇതിൽ ധാന്യങ്ങളും പഴവർഗങ്ങളും മധുരപലഹാരങ്ങളും ഉണ്ടാകും. പൂജക്ക് ശേഷം കുടുംബങ്ങൾ എല്ലാവരും ഇവ വീതംവെച്ച് കഴിക്കും.

