
ചാലക്കുടി: നഗരസഭ ശ്മശാനത്തിന്റെ പുകക്കുഴൽ ഒടിഞ്ഞു വീണു. ഇതുമൂലം നഗരസഭയിലെയും പരിസര പ്രദേശങ്ങളിലെയും സംസ്കാരങ്ങൾ മുടങ്ങി. ഒരറിയിപ്പുണ്ടാകുന്നതു വരെ ഇവിടെ സംസ്കാര പ്രക്രിയകൾ നടത്താനാവില്ലെന്ന് ആരോഗ്യ വിഭാഗം അധികൃതർ വ്യക്തമാക്കി. വ്യാഴാഴ്ച വൈകീട്ടാണ് പുകക്കുഴൽ അപ്രതീക്ഷിതമായി ഒടിഞ്ഞുവീണത്. ഒഴിഞ്ഞുമാറിയതിനാൽ ജീവനക്കാർക്ക് പരിക്കേറ്റില്ല.
സംസ്കാരത്തിന് കുറച്ചു നാളത്തേക്ക് മറ്റ് സ്ഥലങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. നഗരസഭയുടെയും ആരോഗ്യ വിഭാഗത്തിന്റെയും അനാസ്ഥ മൂലമാണ് കുഴൽ ഒടിഞ്ഞുവീണതെന്ന് ആക്ഷേപമുയർന്നു. യഥാസമയം അറ്റകുറ്റപണി നടത്താത്തതിനാൽ കൂറ്റൻ പുകക്കുഴൽ തുരുമ്പിച്ച് കേടുവന്ന് നിൽക്കുകയായിരുന്നു. നേരത്തെ സംസ്കാര ചടങ്ങുകൾക്കിടെ മൃതദേഹങ്ങൾ ദഹിപ്പിക്കുമ്പോൾ പുകക്കുഴലിന്റെ ദ്രവിച്ച ഭാഗത്തെ ദ്വാരങ്ങളിലൂടെ പുക പുറത്തുചാടുമായിരുന്നു. ഇതിനെതിരെ പരാതി ഉയരുമ്പോൾ താൽക്കാലികമായി എന്തെങ്കിലും ചെയ്ത് പരിഹരിച്ചു വരികയായിരുന്നു.

