
തൃശൂർ: 14കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതിക്ക് 35 വർഷം കഠിന തടവും 5,50,000 രൂപ പിഴയും ശിക്ഷ. കോഴിക്കോട് പന്നിയങ്കര ചക്കുംകടവ് ദേശത്ത് മമ്മദ് ഹാജി പറമ്പ് വീട്ടിൽ മുഹമ്മദ് നജ്മുദ്ദീനെയാണ് (26) ചാവക്കാട് അതിവേഗ പോക്സോ കോടതി ജഡ്ജി അൻയാസ് തയ്യിൽ ശിക്ഷിച്ചത്.
മദ്റസ അധ്യാപകനായിരുന്ന പ്രതിക്കെതിരായ പരാതിയിൽ ചാവക്കാട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലാണ് വിധി. സബ് ഇൻസ്പെക്ടർ ബിപിൻ ബി. നായരാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. ഇൻസ്പെക്ടർ വിപിൻ കെ. വേണുഗോപാലാണ് തുടരന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 16 സാക്ഷികളെ വിസ്തരിക്കുകയും 36 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിജു മുട്ടത്ത്, അഡ്വ. സി. നിഷ എന്നിവർ ഹാജരായി. സി.പി.ഒമാരായ സിന്ധു, പ്രസീത എന്നിവർ കോടതി നടപടികൾ ഏകോപിപ്പിക്കുന്നതിന് പ്രോസിക്യൂഷനെ സഹായിച്ചു.

