
ചെറുതുരുത്തി: വലംകൈ കൊടുക്കുന്നത് ഇടംകൈ അറിയരുത് എന്ന ചിന്തയോടെ നാടിന്റെ നന്മക്കുവേണ്ടി പ്രവർത്തിച്ചിരുന്ന വ്യക്തിത്വത്തിന് ഉടമമയായിരുന്നു വിടപറഞ്ഞ അലി ഖാൻ. ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ഇവിടെ എത്തിയപ്പോൾ താമസിച്ച ചെറുതുരുത്തിയിലെ വലിയ ബംഗ്ലാവ് സ്വന്തമാക്കിയത് അലി ഖാൻ ആയിരുന്നു. സിനിമക്കാർ ഉൾപ്പെടെ പല പ്രമുഖരും സ്വന്തമാക്കാൻ ആഗ്രഹിച്ച ബംഗ്ലാവുകൂടിയായിരുന്നു അത്. ജർമൻ-കേരള വാസ്തുശില്പ മാതൃക കൂട്ടിക്കലർത്തി കൊളാടി രാമൻ മേനോന് വേണ്ടി നിർമിച്ചതായിരുന്നു ഈ സൗധം. നൂറ്റാണ്ടു പഴക്കമുള്ള ബംഗ്ലാവ് സ്വന്തമാക്കിയ അദ്ദേഹം പണം ചിലവാക്കി മോഡി നഷ്ടപ്പെടാതെ കാത്തു. കൽപക ഗ്രൂപ്പ് ഓഫ് കൺസ്ട്രക്ഷൻ എന്ന സ്ഥാപനത്തിലൂടെ നാടിന്റെ വികസന പ്രവർത്തനങ്ങളിൽ അദ്ദേഹം പങ്കുകൊണ്ടു. പരസ്യ േമേഖലയിലും തന്റേതായ കൈയൊപ്പ് ചാർത്തി.
ചാവക്കാട് മമ്മിയൂർ മുതുവട്ടൂർ മഹല്ലിൽനിന്ന് ചെറുതുരുത്തിയിലേക്ക് വന്ന അലി ഖാന്റെ മേൽനോട്ടത്തിൽ ചെറുതുരുത്തി ചുങ്കം പള്ളി അടക്കം നൂറിലധികം പള്ളികൾ പണിതുയർത്തിയിട്ടുണ്ട്. നല്ലൊരു ചിത്രകാരൻകൂടിയായിരുന്നു അദ്ദേഹം. ചെറുതുരുത്തിയിൽ എത്തിയ അലിഖാൻ പ്രയാസപ്പെടുന്നവരെ മടികൂടാതെ സഹായിച്ചിട്ടുണ്ട്. വലിയ ദാനശീലനും മനുഷ്യസ്നേഹിയുമായ വ്യക്തിത്വമാണ് വിട പറഞ്ഞത്.

