
കൊടകര: എല്ലാ കുടുംബങ്ങള്‍ക്കും ഭക്ഷ്യധാന്യം ഉറപ്പാക്കുന്ന റേഷന്‍ സംവിധാനം ഇന്ത്യയില്‍ കേരളത്തിലല്ലാതെ മറ്റൊരു സംസ്ഥാനത്തും നിലവിലില്ലെന്ന് മന്ത്രി ജി.ആര്. അനില്‍ പറഞ്ഞു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ശാസ്താംപൂവം ആദിവാസി നഗറില്‍ സഞ്ചരിക്കുന്ന റേഷന്‍കടയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ആദിവാസി നഗറുകളിലേക്കുള്ള സഞ്ചരിക്കുന്ന റേഷന്‍കടകള്‍ പ്രത്യേകം ഏര്‍പ്പാടു ചെയ്തു വാഹനങ്ങളുപയോഗിച്ചാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
ഭാവിയില്‍ ജില്ല പഞ്ചായത്തിന്റെ സഹകരണത്തോടെ ഇത് സ്ഥിരം സംവിധാനമാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു. ശാസ്താംപൂവം ആദിവാസി നഗറിലെ കമ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ കെ.കെ. രാമചന്ദ്രന് എം.എല്‍.എ അധ്യക്ഷത വഹിച്ചു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ്, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, വൈസ് പ്രസിഡന്റ് ഷാന്റോ കൈതാരത്ത്, ബ്ലോക്ക് പഞ്ചായത്തംഗം ഇ.കെ. സദാശിവന്, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ വി.എസ്. നിജില്‍, ഷൈബി സജി, അംഗങ്ങളായ ചിത്ര സുരാജ്, കെ.എസ്. ബിജു, ജില്ല സപ്ലൈ ഓഫിസര്‍ പി.ആര്. ജയചന്ദ്രന്, ചാലക്കുടി താലൂക്ക് സപ്ലൈ ഓഫിസര്‍ സൈമണ്‍ ജോസ്, ഊരു മൂപ്പന് സേവ്യര്‍, വിവിധ രാഷ്ട്രീയ സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. ശാസ്താംപൂവംകാടർ നഗറിലെ 88 കുടുംബങ്ങൾക്കും കാരിക്കടവ് മലയർ നഗറിലെ 20 കുടുംബങ്ങൾക്കും സഞ്ചരിക്കുന്ന റേഷൻ കടയുടെ പ്രയോജനം ലഭിക്കും.

