റൈസ് പുള്ളർ തട്ടിപ്പ്: കോയമ്പത്തൂർ സ്വദേശിയെ കൊന്ന് ആംബുലൻസിൽ ഉപേക്ഷിച്ചു

റൈസ് പുള്ളർ തട്ടിപ്പ്: കോയമ്പത്തൂർ സ്വദേശിയെ കൊന്ന് ആംബുലൻസിൽ ഉപേക്ഷിച്ചു

കയ്പമംഗലം: റൈസ് പുള്ളർ ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് കോയമ്പത്തൂർ സ്വദേശിയെ കൊലപ്പെടുത്തി ആംബുലൻസിൽ ഉപേക്ഷിച്ചു. കോയമ്പത്തൂർ മേട്ടുപ്പാളയം സ്വദേശി അരുണിന്റെ (ചാൾസ് ബെഞ്ചമിൻ-40) മൃതദേഹമാണ് ആംബുലൻസിൽ ഉപേക്ഷിച്ച് നാലംഗ സംഘം മുങ്ങിയത്. സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കി.

കയ്പമംഗലം ഫിഷറീസ് സ്കൂളിനടുത്ത് തിങ്കളാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. തീരദേശ റോഡിൽ വടക്കുഭാഗത്തുനിന്ന് കാറിൽ വന്ന നാലംഗ സംഘം അപകടത്തിൽ പരിക്കുപറ്റിയതാണെന്നു പറഞ്ഞ് ആംബുലൻസ് വിളിച്ചുവരുത്തി അരുണിനെ ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു.

ആംബുലൻസിന് പിന്നാലെ ആശുപത്രിയിലേക്ക് എത്താമെന്ന് പറഞ്ഞ് സംഘം മുങ്ങുകയായിരുന്നു. ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് അരുൺ മരിച്ചതായി സ്ഥിരീകരിച്ചത്.

സംഭവത്തെ തുടർന്ന് കയ്പമംഗലം പൊലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിലാണ് അരുണിന്റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്. റൈസ് പുള്ളർ തട്ടിപ്പുമായി ബന്ധപ്പെട്ട് നഷ്ടപ്പെട്ട 10 ലക്ഷം രൂപ തിരികെ പിടിക്കുന്നതിനായിരുന്നു ആക്രമണമെന്നാണ് പൊലീസ് പറയുന്നത്.

Leave a Comment