

അബ്ദുൽ സലാം കഫേ മക്കാനിയിൽ
ചെറുതുരുത്തി: മഞ്ഞും മഴയും വകവെക്കാതെ നാടിനെ കാക്കുന്ന ജവാൻമാർക്ക് ചെറുതുരുത്തി അത്തിക്കപറമ്പ് പൂവത്തിങ്കൽ വീട്ടിൽ അബ്ദുൽ സലാമിന്റെ കഫേ മക്കാനിയിൽ ഭക്ഷണം സൗജന്യമാണ്. മാത്രമല്ല, മക്കാനിയിൽ ജവാൻമാർക്കായി മുറിയും റെഡിയാണ്. അതിൽ പല ജവാന്മാരുടെയും ഫോട്ടോകൾ പതിച്ചിട്ടുണ്ട്.
പട്ടാളക്കാർക്ക് നന്മ വരട്ടെ എന്നാശംസിച്ച് 54 വർഷമായി ഇദ്ദേഹം ലഘുലേഖകളും വിതരണം ചെയ്യുന്നു. ഏഴാം വയസ്സിൽ ജേഷ്ഠൻ മുഹമ്മദാലി പട്ടാളക്കാരനായപ്പോൾ അദ്ദേഹം പറഞ്ഞ സംഭവങ്ങൾ കേട്ടതോടെയാണ് പട്ടാളക്കാരനാകണമെന്ന് ആഗ്രഹിച്ചതെന്നും എന്നാൽ സാഹചര്യം ഒത്തുവന്നില്ലെന്നും അബ്ദുൽ സലാം പറയുന്നു. പിന്നീട് വിദേശത്ത് ജോലിക്ക് പോയി. സാമൂഹിക പ്രവർത്തനത്തിലും സജീവമാണ് അബ്ദുൽ സലാം.

