

രാഗേഷ്
അന്തിക്കാട്: പെരിങ്ങോട്ടുകരയിൽ വീട്ടമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ട അറസ്റ്റിൽ. കാതിക്കുടത്ത് വീട്ടിൽ ലീലയെ (63) വെട്ടിപ്പരിക്കേൽപ്പിച്ച കേസിലാണ് നിരവധി ക്രിമിനൽ കേസിലെ പ്രതിയും ഗുണ്ട ലിസ്റ്റിൽപെട്ടയാളുമായ പെരിങ്ങോട്ടുകര സ്വദേശിയായ അയ്യാണ്ടി വീട്ടിൽ കായ്ക്കുരു എന്നു വിളിക്കുന്ന രാഗേഷിനെ (37) അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
പെരിങ്ങോട്ടുകര സ്വദേശിനിയായ പറമ്പിൽ വീട്ടിൽ സൗമ്യയുടെ മകൻ ആദിത്യകൃഷ്ണ രാഗേഷിന്റെ സംഘത്തിൽപ്പെട്ടയാളെ തെറി വിളിച്ചതിലെ വൈരാഗ്യത്താൽ രാഗേഷിന്റെ സംഘത്തിൽപ്പെട്ട ഷാജഹാൻ (30), ശ്രീബിൻ (23) എന്നിവർ കഴിഞ്ഞ മാസം 17ന് വൈകീട്ട് 4.30 ഓടെ സൗമ്യയുടെ വീട്ടുമുറ്റത്ത് വടിവാളുമായെത്തി മകനെ കിട്ടിയില്ലെങ്കിൽ നിന്നെ വെട്ടിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുനു.
ബഹളം കേട്ട് തൊട്ടടുത്ത് താമസിക്കുന്ന സൗമ്യയുടെ വല്ല്യമ്മ ലീല വന്ന് എന്തിനാണ് ബഹളം വെക്കുന്നതെന്ന് ഇവരോട് ചോദിച്ചപ്പോൾ ഷാജഹാൻ വടിവാൾ കൊണ്ട് ലീലയുടെ ഇടത് കൈപ്പത്തിയുടെ മുകളിലായി വെട്ടുകയായിരുന്നു. വെട്ടേറ്റ് എല്ല് പൊട്ടിയ സംഭവത്തിൽ സൗമ്യയുടെ പരാതിയിൽ അന്തിക്കാട് പൊലീസ് കേസടുക്കുകയായിരുന്നു.
ഈ കേസ് അന്വേഷിക്കുന്നതിനിടയിൽ കേസിലെ പ്രതി ശ്രീബിനെ രക്ഷപ്പെടാൻ സഹായിച്ചതിന് ചാഴൂർ സ്വദേശികളായ വാഴപുരക്കൽ വീട്ടിൽ അഖിൽ (24), മഠത്തിൽ വീട്ടിൽ ഹരികൃഷ്ണൻ (24) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു.
ഷാജഹാനെയും ശ്രീബനെയും കൃത്യത്തിന് പ്രേരിപ്പിച്ചയച്ചത് രാഗേഷാണെന്ന് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയിരുന്നു. ഇയാൾ ഈയടുത്താണ് കാപ്പ കേസ് കഴിഞ്ഞ് ജയിലിൽനിന്ന് പുറത്തിറങ്ങിയത്. പിന്നീട് എറണാകുളം തൃക്കാക്കരയിൽ ഒളിവിൽ കഴിയുകയായിരുന്നു.
തൃശൂർ റൂറൽ ജില്ല പോലീസ് മേധാവി കൃഷ്ണ കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തൃക്കാക്കരയിൽ നിന്ന് പ്രതിയെ പൊലീസ് പിടികൂടിയത്. കളമശ്ശേരി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ലത്തീഫ്, ക്രൈം സ്ക്വാഡ് അംഗം മാഹിൻ അബൂബക്കർ, ഡ്രൈവർ സി.പി.ഒ ആദർശ്, എളമക്കര പൊലീസ് സ്റ്റേഷൻ സി.പി.ഒ ഐ.എസ്. അനീഷ് എന്നിവരുടെ സഹായത്തോടെയാണ് അന്തിക്കാട് സബ് ഇൻസ്പെക്ടറും സംഘവും രാഗേഷിനെ പിടികൂടിയത്.
രാഗേഷിന് അന്തിക്കാട്, ചേർപ്പ്, കയ്പമംഗലം, തൃശൂർ വെസ്റ്റ്, പാവറട്ടി, എറണാകുളം നോർത്ത്, വിയ്യൂർ, കാട്ടൂർ, ചാവക്കാട്, നെടുപുഴ, ഗുരുവായൂർ പൊലീസ് സ്റ്റേഷനുകളിലായി വധശ്രമം, കവർച്ച, അടിപിടി, കാപ്പ എന്നിങ്ങനെ 64 ക്രിമിനൽ കേസുകളുണ്ട്.
അന്വേഷണ സംഘത്തിൽ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി കെ. ജി. സുരേഷ്, അന്തിക്കാട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ.എസ്. സരിൻ, സബ് ഇൻസ്പെക്ടർമാരായ കെ.എസ്. സുബിന്ദ്, എം. അരുൺ കുമാർ, സീനിയർ സി.പി.ഒ മാരായ ഇ.എസ്. ജീവൻ, എം.എം. മഹേഷ്, അനൂപ്, സി.പി.ഒമാരായ കെ.എസ്. ഉമേഷ്, സുർജിത്ത് സാഗർ, എം.യു. ഫൈസൽ എന്നിവരാണ് ഉണ്ടായിരുന്നത്.