
ഇരിങ്ങാലക്കുട: താണിശ്ശേരിയിൽ കോഴിക്കടയിൽ കയറി ഉടമയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി രണ്ടു വർഷത്തിനുശേഷം അറസ്റ്റിൽ. താണിശ്ശേരി കുറുവത്ത് വീട്ടിൽ ദിനേശിനെയാണ് (48) കാട്ടൂർ സി.ഐ ഇ.ആർ. ബൈജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. 2022 ഒക്ടോബർ 24നായിരുന്നു കേസിനാസ്പദമായ സംഭവം.
പ്രതിയുടെ കോഴിക്കടയുടെ അടുത്ത് നിയാസ് കോഴിക്കട തുടങ്ങിയതാണ് ആക്രമണ കാരണമെന്ന് പൊലീസ് പറഞ്ഞു. പിടികിട്ടാപ്പുള്ളിയായി കോടതി പ്രഖ്യാപിച്ച ദിനേശിനെ ഇരിങ്ങാലക്കുട ചന്തക്കുന്ന് ഭാഗത്തുനിന്നാണ് പിടികൂടിയത്. ഉദ്യോഗസ്ഥരായ ബാബു ജോർജ്, അസീസ്, ദിഷത്ത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
2004ൽ കാട്ടൂർ പൊലീസ് സ്റ്റേഷനിൽതന്നെ മറ്റൊരു വധശ്രമക്കേസിലും 2019ൽ മതിലകം പൊലീസ് സ്റ്റേഷൻ പരിധിയിൽ പോക്സോ കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

