
ചാലക്കുടി: ചാലക്കുടി ചന്തക്ക് സമീപത്തെ ഒഴിഞ്ഞ കെട്ടിടത്തിൽ അസ്ഥികൂടം കണ്ടെത്തി. വെട്ടുകടവ് പാലത്തിലേക്ക് പോകുന്ന പ്രധാന റോഡിന്റെ സമീപത്തെ കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറിൽ വ്യാഴാഴ്ച രാവിലെയാണ് അസ്ഥികൂടം കണ്ടെത്തിയത്.
തലയോട്ടിയും കൈയിന്റെ അസ്ഥിയുമടക്കം ഏതാനും ഭാഗങ്ങളാണ് കണ്ടെത്തിയത്. ചുവരുകളും വാതിലുകളുമില്ലാത്ത കെട്ടിടത്തിന്റെ തൂണുകളും തട്ടുകളുമാണ് കോൺക്രീറ്റ് ചെയ്തിട്ടുള്ളത്. തകരപ്പാട്ടകൾ വച്ച് സംരക്ഷണമൊരുക്കിയിരുന്നെങ്കിലും വിടവുകളിലൂടെ ഉള്ളിൽ കടക്കാമായിരുന്നു.
യാചകരും മറ്റും ഇവിടെ അഭയം തേടാറുണ്ട്. അറവുമാലിന്യ ദുർഗന്ധമുയരുന്നിടമായതിനാൽ മൃതദേഹത്തിന്റെ ചീഞ്ഞളിഞ്ഞ മണം അറിയാതെ പോയതാവാമെന്ന് കരുതുന്നു. ചാലക്കുടി പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി.

