
തിരുവനന്തപുരം: ശ്രീപത്മനാഭ ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തില്‍ പൊലീസിന് ഗുരുതര സുരക്ഷാ വീഴ്ച. അതിസുരക്ഷാ മേഖലയായി പ്രഖ്യാപിച്ച ക്ഷേത്രത്തിൽ ഒരു എസ്.പിയും, ഡിവൈ.എസ്.പിയും, നാല് സി.ഐമാരടക്കം ഉന്നത പൊലീസുദ്യോഗസ്ഥരെയും ഇരുനൂറോളം പൊലീസുകാരെയും സുരക്ഷക്കായി വിന്യസിച്ചിട്ടുണ്ട്.
ഇവരുടെ കണ്ണ് വെട്ടിച്ചാണ് മെറ്റൽ ഡിറ്റക്ടർ അടക്കമുള്ള സുരക്ഷ സംവിധാനങ്ങളുണ്ടായിട്ടും സംഘം ഉരുളി ക്ഷേത്രത്തിന് പുറത്തെത്തിച്ചത്. രണ്ടു ദിവസത്തിനു ശേഷമാണ് ക്ഷേത്രം അധികൃതർ മോഷണവിവരം സ്ഥിരീകരിച്ച് പൊലീസിൽ പരാതി നൽകിയത്.
തലസ്ഥാനത്ത് താമസിച്ച ഹോട്ടലില്‍ നല്‍കിയ വിവരങ്ങളില്‍നിന്നാണ് പ്രതികളെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്കെതിരെ നടപടിക്ക് സാധ്യതയുണ്ട്.

