
കുന്നംകുളം: നഗരത്തിൽ പൊലീസ് സ്റ്റേഷന് മുന്നിലെ സർക്കാർ സ്കൂളിൽ ഇടക്കിടെ കവർച്ച നടന്നിട്ടും ആവശ്യമായ സുരക്ഷിതത്വം ഒരുക്കാൻ വൈകുന്നു. ലക്ഷങ്ങൾ ചെലവഴിച്ച് സ്കൂളിന് കവാടം ഉൾപ്പെടെ ഒരുക്കുന്നുണ്ടെങ്കിലും വർഷങ്ങൾ പിന്നിട്ടിട്ടും യാഥാർഥ്യമായില്ല. കവാടം നിർമിച്ചെങ്കിലും ചുറ്റുമതിൽ നിർമാണവും ഗേറ്റ് സ്ഥാപിക്കലും പൂർത്തിയായില്ല.
ഗവ. മോഡൽ ബോയ്സ് ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ, വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഈ വളപ്പിൽ സ്ഥിതി ചെയ്യുന്നത്. വ്യാപകമായി കവർച്ച നടന്നെങ്കിലും മോഷ്ടാവിനെ പിടികൂടാൻ വൈകിയത് ആക്ഷേപത്തിന് ഇടയാക്കിയിരുന്നു. ഒടുവിൽ പ്രധാനാധ്യാപിക തന്നെ ചൂണ്ടിക്കാട്ടി കൗൺസിലർമാർ ഓടിച്ചിട്ട് പിടികൂടിയാണ് മോഷ്ടാവിനെ പൊലീസിൽ ഏൽപ്പിച്ചത്.
എം.എല്‍എയുടെ പ്രത്യേക വികസന പദ്ധതിയില്‍നിന്ന് അനുവദിച്ച പത്ത് ലക്ഷം രൂപ ഉപയോഗിച്ചായിരുന്നു കവാട നിര്‍മാണം. 2021-22 സാമ്പത്തിക വര്‍ഷത്തിലാണ് തുക അനുവദിച്ചത്. 2023 നവംബറില്‍ നിർമാണം തുടങ്ങി. 2024 ജൂണില്‍ പണി തീര്‍ന്നതായുള്ള ഫലകം സ്ഥാപിച്ചെങ്കിലും കവാടത്തിനോട് ചേര്‍ന്ന് ചുറ്റുമതില്‍ ഇപ്പോഴും കെട്ടിയിട്ടില്ല. കൂടാതെ ഗേറ്റും സ്ഥാപിച്ചില്ല. അവശേഷിക്കുന്ന പണികള്‍ പൂർത്തിയാക്കാൻ 15 ലക്ഷം രൂപ കൂടി വേണ്ട അവസ്ഥയാണ്. ഈ തൂക കൂടി അനുവദിക്കാന്‍ കലക്ടര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.

