
കുന്നംകുളം: കഞ്ചാവ് കച്ചവടം സംബന്ധിച്ച് പൊലീസിന് വിവരം നൽകിയെന്ന പേരിൽ യുവാവിനെ വീട്ടിൽ കയറി ആക്രമിച്ചതിനെ തുടർന്നുണ്ടായ അടിപിടി കേസിൽ മൂന്നുപേർ പൊലീസ് പിടിയിൽ. ചൊവ്വന്നൂർ അയ്യപ്പത്ത് റോഡ് മുതിരംപറമ്പത്ത് വീട്ടിൽ സുജിത്ത് (34), കടവല്ലൂർ കൊട്ടിലിങ്ങൽ വളപ്പിൽ അമൽ (28), ഇയ്യാൽ ചിറ്റിലങ്ങാട് തറയിൽ വീട്ടിൽ ഹേമന്ത് (21) എന്നിവരെയാണ് സി.ഐ യു.കെ. ഷാജഹാൻ അറസ്റ്റ് ചെയ്തത്.
സെപ്റ്റംബർ 18നാണ് കേസിനാസ്പദമായ സംഭവം. കഞ്ചാവ് കച്ചവടത്തെക്കുറിച്ച് പൊലീസിന് വിവരം നൽകിയെന്ന് പറഞ്ഞാണ് അയ്യപ്പത്ത് റോഡിലെ സുജിത്തിന്റെ വീട്ടിൽ അമൽ, ഹേമന്ത് എന്നിവരെത്തിയത്. തുടർന്നുള്ള അടിപിടിയിൽ അമലിന്റെ തലക്ക് വെട്ടേറ്റു. സുജിത്തിന്റെ തോളെല്ല് തകർന്നിട്ടുണ്ട്. അമലിന്റെ തലയിൽ 13 തുന്നലുണ്ട്. മൂവർക്കെതിരെയും വധശ്രമത്തിനാണ് കേസെടുത്തത്. തുടർന്ന് പ്രതികളുമായി സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി.
സംഭവസ്ഥലത്തുനിന്നും ആക്രമണത്തിന് ഉപയോഗിച്ച വെട്ടുകത്തിയും മറ്റും പൊലീസ് കണ്ടെടുത്തു. മൂന്നുപേരും നേരത്തേ അടിപിടി കേസുകളിൽ പ്രതികളാണെന്നും പൊലീസ് പറഞ്ഞു.

