
ചാലക്കുടി: കോടശ്ശേരി പഞ്ചായത്തിലെ പ്രധാനപ്പെട്ട കുണ്ടുകുഴിപ്പാടം-കുറ്റിക്കാട് റോഡ് ശോച്യാവസ്ഥയിൽ. അറ്റകുറ്റപണികൾ ചെയ്യാതെ കുണ്ടുകുഴിപ്പാടം സ്കൂൾ തുടങ്ങുന്ന ഭാഗം മുതൽ കുറ്റിക്കാട് വരെ നടക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലാണ്. സ്ഥിരമായി രണ്ട് സ്വകാര്യ ബസുകൾ സർവിസുകളും സ്കൂൾ ബസുകളും മറ്റ് വാഹനങ്ങളും സ്കൂൾ കുട്ടികളുൾപ്പെടെ കാൽനടയാത്രക്കാരുമടക്കം ഏറെപ്പേർ യാത്ര ചെയ്യുന്നതാണ് ഈ റോഡ്.
മഴ പെയ്താൽ ചെളിയും വെള്ളവും നിറഞ്ഞ് റോഡും കുഴികളും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിൽ യാത്രക്കാർ അപകടത്തിൽ പെടുന്നു. ഇത്രയും തകർന്ന റോഡിലൂടെ ബസ് സർവിസ് ബുദ്ധിമുട്ടാണെന്നും സർവിസുകൾ അവസാനിപ്പിക്കുമെന്നുമാണ് ബസ്സ് ജീവനക്കാർ പറയുന്നത്. നീണ്ട 16 വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം 2019 ൽ ഈ റോഡ് ടാർ ചെയ്തപ്പോഴും കുറച്ച് ഭാഗം ടാർ ചെയ്യാതെ വിടുകയായിരുന്നു.
കുണ്ടുകുഴിപ്പാടം-കുറ്റിക്കാട് റോഡ് അടിയന്തിരമായി കോൺക്രീറ്റിങ്ങും ടാറിങ്ങും നടത്തി സഞ്ചാരയോഗ്യമാക്കണമെന്ന് കുണ്ടുകുഴിപ്പാടം വെസ്റ്റ് എസ്.എൻ.ഡി.പി ശാഖ പൊതുയോഗം ആവശ്യപ്പെട്ടു. യോഗത്തിൽ ശാഖ പ്രസിഡന്റ് പി.ജി. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. ചാലക്കുടി എസ്.എൻ.ഡി.പി യൂനിയൻ കൗൺസിലർ ടി.കെ. മനോഹരൻ ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്മെൻറ് യൂനിയൻ സെക്രട്ടറി പി.സി. മനോജ് മുഖ്യപഭാഷണം നടത്തി. ശാഖ സെക്രട്ടറി ബിന്ദു മനോഹരൻ, വൈസ് പ്രസിഡന്റ് എൻ.ഡി. സുധാകരൻ, കെ.എ. ശിവൻ, ടി.കെ. ബാബു, എൻ.കെ. പൗരൻ, മിനി സുബ്രഹ്മണ്യൻ, ഷിജി ദേവദാസ്, വിജി സുനിൽ എന്നിവർ സംസാരിച്ചു.

