
തൃശൂര്‍: ഹൈറിച്ച് നിക്ഷേപ തട്ടിപ്പ് കേസ് അട്ടിമറിക്കുന്നതായി ആരോപിച്ച് മുന്‍ എം.എല്‍.എ അനില്‍ അക്കര വിജിലന്‍സിന് നല്‍കിയ പരാതി തുടര്‍ നടപടികള്‍ക്കായി ആഭ്യന്തരവകുപ്പിന് കൈമാറി. വിജിലന്‍സ് ഡയറക്ടറുടെ നിർദേശപ്രകാരമാണ് സർക്കാർ പരാതി കൈമാറിയത്.
ഹൈറിച്ച് നിക്ഷേപ തട്ടിപ്പില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) 277 കോടി രൂപ കണ്ടുകെട്ടുകയും 37 പ്രതികള്‍ക്കെതിരെ കുറ്റപത്രം നല്‍കുകയും 1651 കോടി രൂപയുടെ കള്ളപ്പണ ഇടപാട് പിടിക്കുകയും ചെയ്തിട്ടും കേരള പൊലീസ് മൗനംപാലിക്കുകയാണെന്ന് ആരോപിച്ചാണ് അനില്‍ അക്കര പരാതി നല്‍കിയത്.
വിഷയത്തില്‍ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നൂറുകണക്കിന് പരാതികള്‍ ഉണ്ടെന്നും എന്നാല്‍ പൊലീസിലെ ഉന്നതന്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും അനില്‍ അക്കര ആരോപിച്ചിരുന്നു.

