
ചാലക്കുടി: ആഫ്രിക്കൻ ഒച്ചിന്റെ വ്യാപനം മൂലം കോടശേരി പഞ്ചായത്തുകാർ ദുരിതത്തിൽ. കോർമല ഭാഗത്താണ് കൂടുതൽ കാണപ്പെടുന്നത്. ഈയിടെ ആഫ്രിക്കൻ ഒച്ചുകൾ മേഖലയിലെ വൃക്ഷങ്ങളിലും ചെടികളിലും പറ്റമായി കാണപ്പെടുന്നു. ഇലകളും തണ്ടുകളും കാർന്നുതിന്നുന്നു. കാർഷിക മേഖലയായ ഇവിടെ ഒച്ചുകൾ വന്നെത്തി പച്ചക്കറി കൃഷി നശിപ്പിക്കുകയാണ്. വാഴ, വെണ്ട, ചേന, വഴുതന തുടങ്ങിയ കൃഷികളെല്ലാം നശിപ്പിക്കുന്ന ഒച്ചുകൾ ഇപ്പോൾ റമ്പുട്ടാൻ, മാഗോസ്റ്റിൻ, ഡ്രാഗൺ ഫ്രൂട്ട് തുടങ്ങിയ വിലയേറിയ പഴകൃഷിയെയും ബാധിച്ചിരിക്കുകയാണ്.
ഒച്ചുകൾ വീടിനുള്ളിലേക്കും കയറിപ്പറ്റുകയാണ്. ഇവയെകുറിച്ച് പഞ്ചായത്തിലും കൃഷിഭവനിലും പരാതി പറഞ്ഞിട്ടും നടപടി എടുക്കുന്നില്ല. ആദ്യമൊന്നും ഇവ അത്രയേറെ കാണപ്പെട്ടിരുന്നില്ല. പെട്ടെന്നാണ് വ്യാപിച്ചത്. പറമ്പിലെ മണ്ണിലും ചെടികളിലും മരങ്ങളിലും ഇവ കൂട്ടത്തോടെ കാണുന്നു. ഇപ്പോൾ ഇവ സമീപത്തെ പഞ്ചായത്തായ മറ്റത്തൂരിലേക്ക് കയറിപറ്റുകയാണ്.

