
ഗുരുവായൂർ : ക്ഷേത്ര സന്നിയിൽ ബുധനാഴ്ച നടന്നത് 180 ഓളം വിവാഹങ്ങൾ. വിവാഹ തിരക്കേറിയതോടെ നഗരം ഗതാഗത കുരുക്കിലായി. ഔട്ടർ, ഇന്നർ റോഡുകളും മേൽപ്പാലവുമെല്ലാം കുരുക്കിലായി.വൺവേ ലംഘിച്ചുള്ള വാഹനങ്ങളും റോഡരികിലെ പാർക്കിങ്ങുമെല്ലാം പ്രശ്നം രൂക്ഷമാക്കി. തിരക്ക് മുൻകൂട്ടി കണ്ട് മുന്നൊരുക്കമൊന്നും പൊലീസ് നടത്തിയിരുന്നില്ല. ഉച്ചയോടെയാണ് തിരക്ക് നിയന്ത്രണ വിധേയമായത്. വരുംദിവസങ്ങളിലും ഗുരുവായൂരിൽ തിരക്കേറും.
ചിങ്ങത്തിലെ വിവാഹ തിരക്കിന് പുറമെ അഷ്ടമിരോഹിണി, ഓണം അവധി തിരക്ക് എന്നിവയെല്ലാം അടുത്ത് വരുന്നുണ്ട്. തിരക്കുള്ള ദിവസം റോഡരികിലെ പാർക്കിങ് നിയന്ത്രിക്കാനും പാർക്കിങ്ങിന് കൂടുതൽ സൗകര്യമൊരുക്കാനും പൊലീസ് ഇടപെട്ടില്ലെങ്കിൽ ഗതാഗത കുരുക്ക് രൂക്ഷമാകും.
നേരത്തെ ഇക്കാര്യങ്ങളിൽ പൊലീസ് ശ്രദ്ധിക്കാറുണ്ടെങ്കിലും ആവശ്യത്തിന് പൊലീസ് ഇല്ലെന്ന ന്യായം പറഞ്ഞൊഴിയുകയാണ് ഇപ്പോൾ പതിവ്. കിഴക്കെ നട അപ്സര ജങ്ഷനിൽ ഗതാഗത കുരുക്കുണ്ടാക്കുന്ന അനധികൃത ഓട്ടോ പാർക്കിങ് നിയന്ത്രിക്കാൻ പോലും അധികൃതർക്ക് കഴിഞ്ഞിട്ടില്ല.

