
കാഞ്ഞാണി: തെങ്ങിൻ തടികളിൽ വ്യത്യസ്തമായ ശിൽപങ്ങൾ തീർത്ത് അനുവാചകരുടെ മനം കവരുകയാണ് അരിമ്പൂർ മനക്കൊടി സ്വദേശി നടുവിൽ പുരക്കൽ പ്രമോദ്. ശിൽപങ്ങളുടെ പ്രദർശനം കാഞ്ഞാണി ബസ് സ്റ്റാൻഡിൽ നടത്തി. പ്രമോദ് ഒറ്റക്കാണ് ആറുവർഷത്തോളമെടുത്ത് ശിൽപങ്ങളുടെ പണി പൂർത്തീകരിച്ചത്. മരപ്പണിക്കാരനായ പ്രമോദ് ജോലിയുടെ ഇടവേളകളിലും പണി കഴിഞ്ഞുള്ള സമയങ്ങളിൽ രാത്രി വൈകിയുമാണ് ഇവ നിർമിക്കുന്നത്.
സാധാരണക്കാർക്ക് കാണാനും ആസ്വദിക്കാനും വേണ്ടിയാണ് താൻ ഉണ്ടാക്കിയ ശിൽപങ്ങളുടെപ്രദർശനം സംഘടിപ്പിച്ചതെന്ന് പ്രമോദ് പറഞ്ഞു. ശ്രീബുദ്ധൻ, ശ്രീനാരായണഗുരു, മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്രബോസ് തുടങ്ങി ജീവൻ തുടിക്കുന്ന പോലെ നിർമിച്ച മഹാന്മാരുടെ ശിൽപങ്ങളും വ്യക്തികളുടെ ശിൽപങ്ങളും ഏറെ ആകർഷകമാണ്. കോവിഡ് സമയത്താണ് പ്രമോദ് സജീവമായത്. കോവിഡിന്റെ മുഴുവൻ ഭീകരതയോടെ അവതരിപ്പിച്ച ശിൽപം ഏറെ ശ്രദ്ധനേടിയിരുന്നു. കലാമൂല്യത്തോടൊപ്പം ആരെയും ചിന്തിപ്പിക്കുന്നതും കൂടിയാണ് പ്രമോദിന്റെ കരവിരുതിൽ വിരിയുന്ന ശിൽപങ്ങൾ.

