
ചെറുതുരുത്തി: സ്വന്തം വീട്ടിൽനിന്ന് ബന്ധുക്കൾ പുറത്താക്കിയെങ്കിലും നാരായണിയമ്മക്ക് സ്നേഹത്തണലൊരുക്കി കൂട്ടിനുണ്ട് ചെറുതുരുത്തി പൊലീസ് സ്റ്റേഷനിലെ എസ്.ഐ ബദ്റുദ്ദീൻ. പൈങ്കുളം ചെറുകനാലിനുസമീപം തനിച്ചു താമസിക്കുന്ന അവിവാഹിതയായ നാരായണി അമ്മ (70) ആറു മാസംമുമ്പാണ് ഇവരുടെ വീട്ടിൽ ബന്ധുവിനെയും കുടുംബത്തെയും താമസിപ്പിച്ചത്. സ്നേഹം അഭിനയിച്ച ബന്ധുക്കൾ വീടിന്റെയും സ്ഥലത്തിന്റെയും ആധാരം ചതിയിലൂടെ ഒപ്പിട്ടുവാങ്ങി സ്വത്തെല്ലാം സ്വന്തം പേരിലാക്കിയെന്നാണ് നാരായണിയുടെ പരാതി.
സംഭവം ബോധിപ്പിക്കാൻ സ്റ്റേഷനിലെത്തിയപ്പോൾ തുടങ്ങിയതാണ് നാരായണിയമ്മയും എസ്.ഐ ബദ്റുദ്ദീനും തമ്മിലുള്ള ആത്മബന്ധം. കേൾവി കുറവായ ഇവരെ സ്വന്തം അമ്മയെ പോലെയാണ് ബദ്റുദ്ദീൻ സംരക്ഷിക്കുന്നത്.
സ്റ്റേഷനിൽ നിത്യസന്ദർശകയായ നാരായണി, ഈയടുത്ത ദിവസമാണ് തന്നെ വീട്ടിൽനിന്ന് പുറത്താക്കി എന്ന പരാതിയുമായി സ്റ്റേഷനിൽ വീണ്ടുമെത്തിയത്.
പൊലീസ് ഇടപെട്ട് മധ്യസ്ഥതയിലൂടെ പ്രശ്നപരിഹാരം ഉണ്ടാകാത്തതിനെ തുടർന്ന് വിഷയം കോടതി കയറിയിരിക്കുകയാണിപ്പോൾ.
എന്നാൽ, ഇവർക്ക് വക്കീലിനെ വെക്കാൻ പണം ഇല്ലാത്തതിനെ തുടർന്ന് വടക്കാഞ്ചേരിയിലുള്ള അഡ്വക്കറ്റ് ടി.എ. നജീബിനെ സൗജന്യമായി ഏർപ്പാടാക്കിക്കൊടുത്തതും എസ്.ഐയാണ്. തനിക്ക് പിറക്കാത്ത മകനാണ് ബദ്റുദ്ദീൻ സാർ എന്നാണ് നാരായണിയമ്മBadruddin Sir is the name of Narayanyama. പറയുന്നത്.

